തിരുവനന്തപുരം : ഇടവക്കോട് വാർഡിൽ ജനശബ്ദം നടത്തുന്ന അഭിപ്രായ സർവേ പുരോഗമിക്കുകയാണ്. ശോചനീയമായ റോഡുകളുടെ നേർചിത്രം ജനശബ്ദം വാർത്തയാക്കിയപ്പോൾ അധികാരികൾക്ക് അനക്കം വച്ചുതുടങ്ങി. ഒന്നരക്കിലോമീറ്റർ റോഡ് പണിയാൻ ആറുമാസത്തിൽ അധികമായി വെട്ടിപൊളിച്ച് കാൽനടയ്ക്ക് പോലും സഞ്ചാരയോഗ്യമല്ലാത്ത വിധം റോഡിനെ നശിപ്പിച്ച കരാറുകാരെ നിലക്ക് നിർത്താൻ ഒടുവിൽ എം. എൽ. എ തന്നെ രംഗത്തിറങ്ങി. എന്നാൽ ഷർട്ടിൽ മൈക്കും പിടിപ്പിച്ചുള്ള “ഷോ” നാട്ടുകാരെ പറ്റിക്കാനും റോഡിൻ്റെ ദുരവസ്ഥ മാധ്യമങ്ങൾ ചർച്ചയാക്കുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുമാണെന്ന് വിമർശകർ ആരോപിക്കുന്നു. ഈ ശുഷ്കാന്തി ആറുമാസം മുൻപ് കാണിച്ചിരുന്നെങ്കിൽ ഇപ്പൊൾ റോഡ് സഞ്ചാരയോഗ്യമാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്തായാലും ജനശബ്ദത്തിൽ വന്ന ഇടവക്കോടിൻ്റെ തകർന്ന റോഡിൻ്റെ വാർത്തയാണ് കഴക്കൂട്ടം എം.എൽ.എ കടകംപള്ളിയെ ഇപ്പോൾ അടിയന്തിര സന്ദർശനത്തിന് പ്രേരിപ്പിചിരിക്കുന്നത്.