തലസ്ഥാനത്തെ റോഡുകൾ; മേയറെയും നഗരസഭയെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ; തിരിച്ചടിച്ച് മന്ത്രി മുഹമ്മദ് റിയാസ്.

സ്‌മാർട്ട് സിറ്റി അമൃത് പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ വീഴ്‌ചയെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മേയർ ആര്യ രാജേന്ദ്രനെയും മറ്റ് കോർപ്പറേഷൻ ഭരണാധികാരികളേയും വേദിയിലിരുത്തിയാണ് കടകംപള്ളിയുടെ വിമർശനം

വൈകുന്നേരം കടകംപള്ളിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി കൂടാതെ മേയർക്ക് പ്രശംസയും.

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി അമൃത് പദ്ധതി നടത്തിപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ വീഴ്‌ചയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. രണ്ട്- മൂന്ന് പദ്ധതികൾ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അമൃത് പദ്ധതിയുടെ ഭാഗമായി എത്ര ഗുരുതരമായ അവസ്ഥയാണെന്ന് ഞാൻ പറയേണ്ട കാര്യമില്ലെന്നും, വികസന പദ്ധതികളുടെ പേരില്‍ രണ്ടും മൂന്നും നാലും വർഷമായി ജനങ്ങളെ തടവിലാക്കുന്ന അവസ്ഥാ വിശേഷം തുടര്‍ന്ന് വരികയാണെന്നും മുൻ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സെമിനാറിലായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വിമർശനം. മേയർ ആര്യ രാജേന്ദ്രനെയും മറ്റ് കോര്‍പ്പറേഷൻ ഭരണാധികാരികളേയും വേദിയിൽ ഇരുത്തിയായിരുന്നു കടകംപള്ളിയുടെ വിമർശനം. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണം. കഴിഞ്ഞ കുറച്ച് വർഷമായി സ്‌മാർട്ട് സിറ്റിയുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ നഗരസഭയുടെ പോരായ്‌മയാണെന്ന് താൻ പറയില്ല. പോരായ്‌മയുണ്ടെന്നത് വാസ്‌തവമാണ്. യാത്ര തന്നെ അസാധ്യമാക്കിക്കൊണ്ട് നഗരത്തിന്‍റെ പലഭാഗത്തും വിവിധ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്.

യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിൽ താമസിക്കുന്നുണ്ടെന്നും ഇതൊക്കെ എങ്ങനെ പരിഹരിക്കണമെന്ന് കൂട്ടായ ആലോചനയിലൂടെ ചെയ്‌ത് തീർക്കേണ്ട കാര്യമാണെന്നും കടകംപള്ളി പറഞ്ഞു. ചില പദ്ധതികൾ തുടങ്ങി എവിടേയും എത്താത്ത സാഹചര്യമുണ്ടെന്നും അദ്ദഹം വിമര്‍ശിച്ചു. കോർപ്പറേഷൻ ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ലെന്നും ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാര്യം അവർ മറക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം ശ്‌മശാനത്തിന്‍റെ പണി പൂർത്തിയാക്കാത്തതിലും അദ്ദേഹം വിമർശനമുന്നയിച്ചു.

കടകംപള്ളിയുടെ വിമർശനം 24 മണിക്കൂർ തികയും മുൻപ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടി നൽകി. വിമർശിക്കുന്നവരുടെ വേണ്ടപ്പെട്ട കരാറുകാരെ മാറ്റിയതിന്റെ മുറുമുറുപ്പാണ് ഇത്തരം വിമർശനമെന്നും മേയറും നഗരസഭയും നല്ലരീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും റിയാസ് പ്രതികരിച്ചു.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram