കോവിഡ് കാലത്ത് ജനകീയ പ്രശ്നങ്ങളുന്നയിച്ച് സമര ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാക്കളെയെല്ലാം മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മന്ത്രി ഇ.പി ജയരാജൻ ഇപ്പോൾ കോവിഡിന്റെ പിടിയിലാണ്. അതിനെ തുടർന്ന് ക്വാറന്റെയിനിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയതിനെ കുറിച്ച് കേസെടുക്കാത്തത് വിവാദമാകുന്നു.
ഇവരുടെ മകന് ജയ്സണ്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമൊത്തുമുള്ള ഹോട്ടൽ മുറിയിലെ ചിത്രങ്ങള്‍ പുറത്ത് വന്നതിനെക്കുറിച്ച് ഇഡിയുള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രി പത്നി ബാങ്കിലെത്തി ലോക്കര്‍ തുറന്നത്.
ക്വാറന്റെയിനിലായ മന്ത്രി ഇപി ജയരാജന്റെ ഭാര്യ P.K ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നതാണ് വൻ വിവാദമായത്. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ നല്കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. കോവിഡ് റിസൾട്ട് വരുന്നതിന് മുൻപ് മന്ത്രി പത്നി പൊതുയിടത്ത് എത്തിയ സാഹചര്യം വളരെ ഗൗരവമേറിയതായിരുന്നു.
ഇവര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ബാങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മുന്‍പ് ഇതേ ബാങ്ക് ശാഖയില്‍ സീനിയര്‍ മാനേജറായി വിരമിച്ച വ്യക്തിയാണ് ഇന്ദിര. കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബര്‍ 10) ഉച്ചയക്കാണ് ഇവര്‍ ബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചത്. സ്രവ പരിശോധനയ്ക്ക് ശേഷം ഫലം വരുന്നതുവരെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിയമം. ബാങ്കില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ദിരയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ബാഗുമായാണ് ഇവര്‍ ബാങ്കിലെത്തി ലോക്കര്‍ തുറന്നിടപാടുകള് നടത്തിയത്. പോലീസിനു കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തിയതിനെക്കുറിച്ച് ഇനിയും കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ഇന്ദിര ബാങ്കില്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ബാങ്കിന്റെ സിസിടിവിയിലുണ്ട്. ലോക്കര്‍ തുറക്കേണ്ടി വന്നതിന്റെ അടിയന്തര സാഹചര്യം സംബന്ധിച്ചാണ് സംശയമുയരുന്നത്.
സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും, ലോക്കര്‍ തുറക്കാന്‍ ഒപ്പം പോയ മാനേജരുമുള്‍പ്പെടെ മൊത്തം മൂന്ന് പേരാണ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയില്‍ നാല് കോടി 25 ലക്ഷം രൂപ കമ്മീഷന് പറ്റിയവരില്‍ ജയരാജന്റെ മകനും ഉള്‍പ്പെട്ടതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ കേന്ദ്ര ഏജൻസിയുടെ കസ്റ്റടിയിലുള്ള സ്വപ്നയും അവര്‍ക്ക് കമ്മീഷനായി ലഭിച്ച തുകയും സ്വര്‍ണവും സൂക്ഷിച്ചിരുന്നതും ബാങ്ക് ലോക്കറിലായിരുന്നു.