ചെറുവയ്ക്കൽ, ആക്കുളം വാർഡുകളിൽ കൗൺസിലർ ആയിരുന്ന വി. ആർ. സിനിയിലൂടെ പതിറ്റാണ്ടുകളായി ഇടത് ഭരണത്തിലുള്ള വാർഡ് പിടിച്ചെടുക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം: നഗരസഭാ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടവക്കോട് വാർഡിൽ ഇടതുപക്ഷത്തിന് കനത്ത വെല്ലുവിളിയുമായി യൂ. ഡി. എഫ്. ഇടവക്കോട് വാർഡിൽ യൂ . ഡി . എഫ് നേതൃത്വം ആദ്യം തന്നെ സ്ഥാനാർത്ഥിയായി ചെറുവയ്ക്കൽ , ആക്കുളം വാർഡുകളിൽ കൗൺസിലർ ആയിരുന്ന വി . ആർ . സിനിയെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നേറി വാർഡിൽ മേൽക്കോയ്മ നേടുകയും ചെയ്തു .
സി . പി . എമ്മും, ബി . ജെ ,.പിയും ഇതുവരെയും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല . വി . ആർ . സിനി യൂ . ഡി . എഫ് സ്ഥാനാർത്ഥിയായി വന്നതോടെ മറ്റു പാർട്ടികൾ സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇത്തവണ വനിതാ സംവരണ വാർഡായി മാറിയ ഇടവക്കോട് പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെയാണ് പിന്തുണച്ചിരുന്നത്. 2015ൽ ഫോട്ടോഫിനിഷിലൂടെയാണ് വാർഡ് യൂ. ഡി. എഫിനെ കൈവിട്ടത് . ഇടവക്കോട് ഇത്തവണ മാറി ചിന്തിക്കുമെന്നും ഇതേ വാർഡിലെ സ്ഥിരതാമസക്കാരിയായ തന്നെ നാട്ടുകാർ കൈവിടില്ലെന്നും സിനി ജനശബ്ദത്തോട് പറഞ്ഞു.
ശോചനീയമായ റോഡുകളും, നഗരസഭയുടെയും, വാർഡിലെ ജനപ്രതിനിധിയുടെയും നിഷേധാത്മക നിലപാടുകളും ഇത്തവണ തനിക്ക് അനുകൂലമാവുമെന്നും, വാർഡിലെ ഓരോ ആളിനെയും പേരെടുത്തു വിളിച്ചു വോട്ട് ചോദിയ്ക്കാൻ കഴിയുന്ന തനിക്കല്ലാതെ മറ്റാർക്ക് അവർ വോട്ട് നൽകുമെന്നും സിനി ചോദിക്കുന്നു. പൊളിഞ്ഞു തകർന്ന റോഡുകളിലൂടെ വോട്ടർമാരെ സന്ദർശിക്കാൻ പോകുന്നത് വലിയ ദുഷ്കരമാണെന്നും അതുകൊണ്ടാണോ ഇടതുപക്ഷം ഈ റോഡുകൾ ഇങ്ങനെ കുളമാക്കി ഇട്ടിരിക്കുന്നതെന്നും സിനി ഫലിതരൂപത്തിൽ ചോദിക്കുന്നു. വാർഡിലെ ജനങ്ങൾ ഈ റോഡുകളിലൂടെ സഞ്ചരിച്ച് വർഷങ്ങളായി ദുരിതജീവിതം നയിക്കുകയാണെന്നും സിനി പറയുന്നു .
സിനി സ്ഥാനാർത്ഥിയായി വന്നതോടെ കോൺഗ്രസ്സ്, യൂഡിഎഫ് പ്രവർത്തകരും വലിയ ആവേശത്തിലാണ് . പ്രചാരണത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സിനിയുടെ വിജയം ഉറപ്പിച്ചെന്നും അവർ പറയുന്നു.
