ഡല്‍ഹി: പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ 26കാരന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെ അധ്യക്ഷയായ കോടതിയുടേതാണ് സുപ്രധാന വിധി, പ്രതിയായ നിതിന്‍ ധബേറാവുവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന പ്രതിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.
പെണ്‍കുട്ടി ധബേറാവുവിനോടൊപ്പം താമസിക്കാന്‍ സ്വമേധയാ വീടുവിട്ടുപോയെന്ന് അവര്‍ പോലീസിനെ അറിയിച്ചിരുന്നുവെന്ന് ജസ്റ്റിസ് ഊർമിള ജോഷി ഫാല്‍ക്കെ ചൂണ്ടിക്കാട്ടി. പ്രതി ഇരയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് കാമവികാരത്തില്‍ നിന്നല്ലെന്നും പരസ്പര ആകര്‍ഷണത്തില്‍ നിന്നാണ് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗികബന്ധം ഉടലെടുത്തതെന്നും കോടതി നിരീക്ഷിച്ചു.
2020 ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍, ധബേറാവുവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി സ്വമേധയാ വീട് വിട്ടുപോയതാണെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ധാബേറാവു തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ധബേറാവുവിനെതിരെ IPC377 പ്രകാരമാണ് കേസെടുത്തത്.