സ്വാതന്ത്ര്യാനന്തരമുള്ള കോൺഗ്രസ്സ് പ്രസ്ഥാനത്തില്‍ ഗാന്ധി കുടുംബത്തിന്‍റെ അപ്രമാദിത്തം കഴിഞ്ഞ എഴുപതു ദശകങ്ങളില്‍ ഇന്ത്യന്‍ ജനത കണ്ടതും അനുഭവിച്ചതുമാണ്, രാജീവ്ഗാന്ധിക്ക് ശേഷം ആറുവര്‍ഷതോളം നരസിംഹറാവുവും സീതാറാം കേസരിയും കൈവശം വച്ചിരുന്ന കോൺഗ്രസ് അധ്യക്ഷ പദവി 1998ല്‍ സോണിയ ഗാന്ധിയുടെ കൈകളില്‍ എത്തിയ ശേഷമാണ് പുതിയൊരു ഉണര്‍വ്വോടെ കോൺഗ്രസ് ഉയര്‍ത്തെഴുന്നെറ്റത്. ബി.ജെ.പി ഭരണം അവസാനിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അധികാരങ്ങളില്‍ നിന്നും വിട്ടൊഴിഞ്ഞു നിന്നു ഗാന്ധി കുടുംബം. എന്നാല്‍ പാര്‍ട്ടിയുടെ ചരട് എന്നും അവര്‍ നിലനിര്‍ത്തി. ഇന്ന് സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്തിരുന്ന ജാതി രാഷ്ട്രീയം ഇന്ന് ബി.ജെ.പി ഫലപ്രദമായി പരസ്യമായി കൈകാര്യം ചെയ്യുമ്പോള്‍ കോൺഗ്രസ് നിസ്സഹായ അവസ്ഥയിലാണ്. തീവ്ര ഹിന്ദുത്വത്തെ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിയുന്ന ഒരു പുതിയ നേതാവിനെ മുന്നില്‍ വയ്ക്കുക എന്നതാണ് കോൺഗ്രസ്സിന്‍റെ മുന്നിലുള്ള ഏക പോംവഴി. പ്രിയങ്ക ഗാന്ധി ചെറിയ രീതിയില്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കില്‍ പോലും എത്രത്തോളം നെഹ്രുവിന്‍റെ ഇടത്, മതേതര ആശയത്തെ പുറന്തള്ളാന്‍ ഗാന്ധി കുടുംബത്തിനാകും എന്നതില്‍ സംശയമാണ്. ഈ അവസരത്തില്‍ രാഹുലും പ്രിയങ്കയും അഭിപ്രയപ്പെട്ടപോലെ ഗാന്ധികുടുംബത്തിനു പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന് അനിവാര്യമായിരിക്കുകയാണ്. ഗന്ധികുടുംബത്തോട് ചേര്‍ന്നുന്നിന്നു അധികാരസ്ഥാനങ്ങളില്‍ എത്തപ്പെടുന്നവര്‍ എത്രത്തോളം ഇതിനെ അനുകൂലിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.