ചെന്നൈ: എം.ഡി.എം.കെ പാർട്ടി നേതാവും മുൻകാല തമിഴ് സിനിമ നടനുമായിരുന്ന വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
ശാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ മരണവിവരം ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ ആരോ ഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ വിജയകാന്ത് പങ്കെടുത്തിരുന്നു.
തൊണ്ണൂറുകളിൽ ക്ഷുഭിത യൗവനത്തിന്റെ വക്താവായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയും വൈകാരികതയുമെല്ലാം തനത് ശൈലിയിൽ അവതരിപ്പിച്ച താരം ഒരു വർഷം 18 സിനിമകളിൽ വരെ അഭിനയിച്ച് ചരിത്രം കുറിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. തമിഴ്നാട് സർക്കാറിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിജയകാന്തിനെ തേടിയെത്തി.
2005 ലാണ് ഡിഎംഡികെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. 2006 ൽ 234 സീറ്റിൽ മത്സരിച്ചുവെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എ ഐ എഡിഎം കെയുമായി സഖ്യമുണ്ടാക്കി 40 സീറ്റിൽ മത്സരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ച സീറ്റുകളിൽ പരാജയപ്പെട്ടു. ഇതോടെ രാഷ്ട്രീപാർട്ടി എന്ന നിലയിൽ ഡിഎം ഡി കെ ദുർബലമായി. പക്ഷേ വിജയകാന്ത് എന്ന നടനും രാഷ്ട്രീക്കാരനും അവശേഷിപ്പിച്ച അലയൊലികൾ തുടരും.