കരിമുളയ്ക്കൽ : ഇരുട്ടിന്റെ മറവിലെത്തിയ പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി.പ്രദേശത്തെ പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ ഈ നികൃഷ്ട പ്രവൃത്തി. പറമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ പൊലീസുകാർ തള്ളിക്കൊണ്ടുപോയി റോഡിൽ ഇട്ട് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ശേഷം പ്രദേശവാസികളായ നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം ഇതേ പോലീസ് കേസെടുത്തത് പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെയും ഡിജിപിയേയും സമീപിക്കുമെന്ന് പ്രതികളാക്കപ്പെട്ടവർപ്രതികരിച്ചു.
വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഒരാൾ നിഷ്പ്രയാസം തള്ളിക്കൊണ്ട് വാഹനങ്ങൾ റോഡിൽ ഇടുന്ന ദൃശ്യം വീഡിയോയിൽ കാണാൻ കഴിയും.
പുതുവത്സര ദിവസം തുരുത്തിയിൽ ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. ഈ സമയത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെ ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങൾ നശിപ്പിച്ച് മനപ്പൂർവ്വം ആളുകളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പരാതി നൽകുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു.