തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പരിഹാരമായി കേന്ദ്രം പ്രഖ്യാപിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദത്തിന്റെ വ്യാപനം തുടരുന്നതായി നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിലെ പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. 2019ലെ പുൽവാമ ആക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിലെ ഭീകരാക്രമണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു. ‘ഇന്നലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണം പുൽവാമ ആക്രമണത്തിന്റെ ആവർത്തനമാണ്. കേന്ദ്ര സർക്കാർ ഉറങ്ങുകയാണ്. നമ്മുടെ ജവാൻമാരുടെ ത്യാഗത്തിൽ ബിജെപി വീണ്ടും രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 2024ലും പുൽവാമ വിഷയത്തിൽ നിങ്ങൾക്ക് വോട്ട് തേടണോ? പൂഞ്ച് സംഭവത്തെക്കുറിച്ച് ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചാൽ അവർ ഞങ്ങളെ ഡൽഹിയിൽ നിന്നോ രാജ്യത്തിൽ നിന്നോ പുറത്താക്കും, ” റാവത്ത് പറഞ്ഞു.

താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പരിഹാരമായി കേന്ദ്രം പ്രഖ്യാപിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദത്തിന്റെ വ്യാപനം തുടരുന്നതായി നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. “ആർട്ടിക്കിൾ 370 തീവ്രവാദത്തിന് ഉത്തരവാദിയാണെന്ന് അവർ പറയാറുണ്ടായിരുന്നു, എന്നാൽ ഇന്നും തീവ്രവാദമുണ്ട്. കേണൽ, ക്യാപ്റ്റൻ തുടങ്ങിയ ഉദ്യോഗസ്ഥർ കശ്മീരിൽ മരിക്കുന്നു. ദിവസവും എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നു… തീവ്രവാദം അവസാനിച്ചോ? തീവ്രവാദം അവസാനിച്ചിട്ടില്ല, എന്നാൽ തീവ്രവാദം അവസാനിച്ചെന്ന് ബിജെപി കാഹളം മുഴക്കുകയാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദും മെഹബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു. വ്യാഴാഴ്ച ജമ്മുവിലെ പൂഞ്ച് ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുള്ള തിരിച്ചടിയിലാണ് അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടത്. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ മാസം രജൗരിയിലെ ബാജിമാൽ വനമേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടൽ ആഴ്ചകളോളം നീണ്ടുനിന്നിരുന്നു.
ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T