ബെംഗളൂരു: കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ച് 4 ദിവസം കഴിയുമ്പോൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ യാത്രക്കാർ കുറവ്. ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആളില്ലാത്തതിന്റെ പ്രധാന കാരണം യാത്രാസമയത്തിൽ വലിയ കുറവില്ലാത്തതും സൗകര്യപ്രദമല്ലാത്ത സമയത്ത് പുറപ്പെടുന്നതുമാണ്. 556 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ ഒരു എക്സിക്യൂട്ടീവ് ചെയർകാറും 7 ചെയർകാറുകളും ഉൾപ്പെടെ 8 കൊച്ചുകളാണുള്ളത്. 7 വരെയുള്ള ബുക്കിങ് പരിശോധിച്ചാൽ, പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്.
ചെന്നൈ–മൈസൂരു വന്ദേഭാരത് സ്പെഷൽ 31 വരെ ചെന്നൈ– ബെംഗളൂരു– മൈസൂരു വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ (06037/ 06038) സർവീസ് 31 വരെ നീട്ടി. മുൻപ് ഡിസംബർ 27 വരെ സർവീസ് നടത്താനായിരുന്നു തീരുമാനം.
ആദ്യ 3 ദിവസം കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് മുഴുവൻ സീറ്റുകളും നിറഞ്ഞാണ് ഓടിയത്. കോയമ്പത്തൂർ വരെയുള്ള വന്ദേഭാരത് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം മലയാളികൾക്കിടയിൽ നിന്ന് ഉയർന്നു വന്നിരുന്നു. പാലക്കാട് വരെയെങ്കിലും നീട്ടിയാൽ മധ്യകേരളത്തിലുള്ളവർക്ക് ഇതേറെ ഗുണം ചെയ്യും. നിലവിൽ കെഎസ്ആർ ബെംഗളൂരു– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് മാത്രമാണ് കേരളത്തിലേക്കുള്ള ഏക പകൽ ട്രെയിൻ.