കൊല്ലം:നവകേരളസദസ്സിൽ ‘പരാതി’ക്ക് വിലക്ക്. സദസ്സിൽ ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന, മുന്നൊരുക്ക യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ വാക്കാൽനൽകുന്ന നിർദേശം. ആവശ്യങ്ങളും പരാതികളുമായി ജനങ്ങൾ നൽകുന്ന കടലാസുകളെ അപേക്ഷ, നിവേദനം എന്നീ പേരുകളിലേ വിളിക്കാവൂ. രസീതിലും ‘അപേക്ഷ സ്വീകരിച്ചിരിക്കുന്നു’ എന്നാണ് രേഖപ്പെടുത്തേണ്ടത്, ‘പരാതി സ്വീകരിച്ചു’ എന്നെഴുതാൻ പാടില്ല.
‘‘നവകേരളസദസ്സിന്റെ പ്രധാനലക്ഷ്യം പരാതിസ്വീകരിക്കലല്ലെ’’ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പാലായിൽ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ അവഗണന, സംസ്ഥാനസർക്കാർ ചെയ്യുന്ന കാര്യങ്ങൾ, ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരളസദസ്സെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സദസ്സ് പരാതിനൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗതപ്രാസംഗകൻ തോമസ് ചാഴികാടൻ എം.പി.യെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നുകൂടിയാണ് മുഖ്യമന്ത്രി പറഞ്ഞത്.
കൗണ്ടറുകളുടെ മുന്നിൽ ‘പരാതി സ്വീകരിക്കുന്നയിടം’ എന്നെഴുതിവെക്കെരുതെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അപേക്ഷകൾ, ആക്ഷേപങ്ങളുണ്ടാകാത്തവിധം ശ്രദ്ധാപൂർവം കൈകാര്യംചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. അപേക്ഷയ്ക്കൊപ്പം കൂടുതൽ പേജുകളുള്ള പകർപ്പുകൾ സ്വീകരിക്കരുതെന്നാണ് മറ്റൊരു നിർദേശം.