തിരുവനന്തപുരം: നിയമസഭ സീറ്റ് നിർണ്ണയ ചർച്ചയിൽ ആറ്റിങ്ങൽ എംപി ശ്രീ. അടൂർ പ്രകാശിന്റെ അനാവശ്യ ഇടപെടലിൽ പ്രതിഷേധിച്ച് നെടുമങ്ങാട് കോൺഗ്രസിൽ പൊട്ടിത്തെറി. അടൂർ പ്രകാശ് എംപി തന്റെ അകന്ന ബന്ധു കൂടിയായ മീനാങ്കൽ കുമാറിന് വേണ്ടി നടത്തിയ ഇടപെടൽ ആണ് പാർട്ടിക്കാരെ എതിരാക്കിയിരിക്കുന്നത്. സിപിഐൽ നിന്ന് നാല് മാസം മുൻപ് കോണ്ഗ്രസ്സിൽ ചേർന്ന
മീനാങ്കൽ കുമാറിന് വേണ്ടി അണിയറയിൽ ചരടുവലിക്കുന്നത് അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളായ ബിജു രമേശും, അടൂർ പ്രകാശും കൂടിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. മദ്യ രാജാവും, 2016 ൽ ശ്രീ.ഉമ്മൻ ചാണ്ടിസർക്കാരിനെ താഴെ ഇറക്കാൻ സിപിഎമ്മുമായി ഒത്ത് ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് ബിജു രമേഷ് എന്നും പ്രവർത്തകർ ആരോപിക്കുന്നു.
ബിജു രമേശിന്റെ മകളെയാണ് അടൂർ പ്രകാശിന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്.
യുഡിഎഫ് കൺവീനർ, എം.പി എന്ന നിലകളിലുള്ള പാർട്ടിയിലെ തന്റെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി തന്റെ അടുത്ത ബന്ധു മീനാങ്കൽ കുമാറിന് നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സീറ്റുറപ്പിക്കാനുള്ള പണിപ്പുരയിലാണ് അടൂർ പ്രകാശ്. എന്നാൽ മണ്ഡലത്തിലോ, ജില്ലയിലോ ഒരു സ്വാധീനവുമില്ലാത്ത മീനാങ്കൽ കുമാറിന് വേണ്ടി അടൂർ പ്രകാശ് ഉറച്ച നിലപാട് എടുത്തത് നെടുമങ്ങട്ടെ പാർട്ടിക്കാർക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവും ഉണ്ടാക്കിയിട്ടുണ്ട്.
നെടുമങ്ങാടുമായി ഒരു ബന്ധവുമില്ലാത്ത മീനാങ്കൽ കുമാറിനെ അടൂർ പ്രകാശും, പാർട്ടിയും കൂടി അടിച്ച് ഏൽപ്പിച്ചാൽ പാർട്ടി പദവികൾ രാജി വെച്ചുകൊണ്ട് പ്രതിഷേധിക്കാൻ രഹസ്യ ആലോചനാ യോഗം കൂടി നെടുമങ്ങാട്ടെ ഡിസിസി ഭാരവാഹികളും, ബ്ലോക്ക്/മണ്ഡലം കമ്മിറ്റി അധ്യക്ഷന്മാരും തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വാർത്ത.
വർക്കല പരാജയപ്പെട്ട ബി.ആർ.എം ഷെഫീർ, മുൻ എം.എൽ.എ കൂടിയായ പാലോട് രവി, മുൻ കഴക്കൂട്ടം എം.എൽ.എ എം.എ. വാഹിദ് തുടങ്ങിയവരുടെ പേരുകളാണ് നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനർത്ഥിപട്ടികയിൽ പ്രവർത്തകർ കേട്ടിരുന്നത്. അപ്രതീക്ഷിതമായി ആണ് നാലുമാസം മുൻപ് മാത്രം കോണ്ഗ്രസ്സിൽ എത്തിയ മീനാങ്കൽ കുമാറിന്റെ പേര് ചർച്ചയിൽ വരുന്നത്.